Wednesday, January 28, 2015

ചെതലിമലയിലെ അസ്തമയം


ചില യാത്രകളുണ്ട്. ദൈര്‍ഘ്യം കൊണ്ട് ഹ്രസ്വമായത്. പ്രശസ്തരായ യാത്രികരില്ലാത്തതുകൊണ്ട് അപ്രസക്തമായത്. സഞ്ചാരികളുടെ പറുദീസകളല്ലാത്തതുകൊണ്ട് ശ്രദ്ധിക്കപ്പെടാത്തത്. ഒരു സാധാരണക്കാരന്റെ യാത്രാസ്വപ്നങ്ങള്‍ ഒന്നാരായൂ. ഉത്തരം വരും- മൈസൂര്‍, ബാംഗ്ലൂര്‍, കാശ്മീര്‍......ചിലപ്പോള്‍ വിദേശരാജ്യങ്ങള്‍. നമ്മുടെ അയല്‍പക്കത്തെ ക്ഷേത്രത്തിന്റെ പഴക്കമറിയാമോ?, പള്ളി സ്ഥാപിച്ച മഹാന്‍?, കുന്നിന്‍പുറത്തെ ഉറവ കണ്ടിട്ടുണ്ടോ, പുഴവക്കത്തെ അത്താണി സ്ഥാപിച്ച മനുഷ്യസ്നേഹി ഏതു കുടുംബത്തിലേതാണ്, എന്നാണ് ജീവിച്ചിരുന്നത്..... യാത്രകള്‍ വിലയിരുത്തേണ്ടത് ദൈര്‍ഘ്യംകൊണ്ടോ സഞ്ചാരികളുടെ എണ്ണംകൊണ്ടോ അല്ല. വീട്ടില്‍ നിന്നിറങ്ങി തിരിച്ചെത്തുംവരെയും യാത്രയാണ്. അതൊരു സുഹൃത്തിന്റെ വീട്ടിലേക്കാണെങ്കിലും ദിവസങ്ങള്‍ നീണ്ട സഞ്ചാരമാണെങ്കിലും.

 
തസ്രാക്ക്. മലയാളികളുടെ ഖസാക്ക്. മലയാളസാഹിത്യം രണ്ടായി വിഭജിക്കപ്പെട്ടു. ഖസാക്കിന്റെ ഇതിഹാസത്തിനു മുന്‍പും ശേഷവും. അതുവരെ മലയാളി അനുഭവിക്കാത്ത കല്പനകള്‍, ബിംബങ്ങള്‍, ഭാഷ. മലയാളികളുടെ ജടിലബോധത്തെ പിടിച്ചുലച്ച ഇതിഹാസകാവ്യം. അത്ഭുതവും ആദരവും. ഒപ്പം ഇതിഹാസമായി ഒരു ഗ്രാമവും.

ചെതലിമലയിലെ അസ്തമയങ്ങള്‍ മലയാളിക്ക് കുതിരപ്പുറത്ത് വരുന്ന കിനാക്കളുടെ രാവുകളായി. മൈമൂന കൈതപ്പൂവിന്റെ മണമായി. അള്ളാപിച്ച മൊല്ലാക്ക നിഗൂഢതകളുടെ വനഭൂമിയായി. അറബിക്കുളം കാമനകളുടെ നീരാട്ടുകടവായി. അപ്പുകിളി, നൈസാമലി അങ്ങനെയങ്ങനെ......... മാര്‍ക്കേസിന്റെ മാക്കോണ്ടപോലെ വിജയന്റെ, മലയാളികളുടെ ഖസാക്ക്, തസ്രാക്ക്.

പുലര്‍ച്ചേ, കാറ് നീങ്ങുകയാണ്. പടിഞ്ഞാറങ്ങാടി, തൃത്താല, ഒറ്റപ്പാലം, പാലക്കട്. തിരക്കുള്ള പാതയില്‍ നിന്നും ഗ്രാമപാതയിലേക്ക് വാഹനം തിരിഞ്ഞു. കൃഷിഭൂമിയെ സജലമാക്കുന്ന കനാല്‍ തീരത്തിലൂടെ സ്വഛന്ദമായ യാത്ര. കുളിര്‍മയേകുന്ന ഗ്രാമകാഴ്ചകള്‍. കരിമ്പനകളുടെ തലയാട്ടം. കണ്ടങ്ങള്‍ക്ക് അതിരിട്ട് തെങ്ങുകള്‍, കരിമ്പനകള്‍. കനാല്‍റോഡില്‍ നിന്ന് ഖസാക്കിലേക്കുള്ള വഴിയില്‍ നാടന്‍ ചായക്കട. കാലപ്പഴക്കം ഖനീഭവിച്ച കരിങ്കല്ലത്താണി. ചായക്കടക്കാരന്റെ നിഷ്കളങ്കമായ അന്വേഷണങ്ങള്‍, സ്നേഹവായ്പ്. മധുരം കിനിയുന്ന ചായ. അയാള്‍ പറഞ്ഞു. എന്നും സഞ്ചാരികള്‍ വരാറുണ്ട്. യാത്രികരുടെ ലക്ഷണമില്ലാത്തവര്‍. ഇതിഹാസഭൂമിയുടെ സൗന്ദര്യവും, ഇതിഹാസതുല്യരായ മനുഷ്യര്‍ പാര്‍ത്ത ഇടങ്ങളും കാണാന്‍ തീര്‍ത്ഥയാത്രികരെപോലെ അവര്‍ വന്നും പോയുമിരുന്നു. സാഹിത്യകുലപതികളുടെ, സര്‍ക്കാരിന്റെ, അക്കാദമികളുടെ കെട്ടുകാഴ്ചകളില്‍ താത്പര്യമില്ലാത്ത സാധാരണ വായനക്കാര്‍ ഒറ്റക്കും കൂട്ടമായും വരുന്നു. ഇതിഹാസം ആവാഹിച്ച മനസുമായി.

കാറ് നീങ്ങുന്നു. ഇരുവശത്തും വയല്‍, തെങ്ങിന്‍തോപ്പുകള്‍. അകലെ ചെതലിമല. പാതക്ക് ഇരുവശത്തും പുളിമരങ്ങള്‍, ചെറിയ വീടുകള്‍. ഇതുതന്നെ ഖസാക്ക്-തസ്രാക്ക്. അപ്പകിളിയും, മൈമൂനയും, മാധന്‍നായരും, രവിയും നടന്ന മണ്ണ്, ഖസാക്ക്-തസ്രാക്ക്.

ഇത് ഖസാക്കിലെ പള്ളി. യഥാര്‍ത്ഥത്തില്‍ ഏകാധ്യാപക വിദ്യാലയം നിന്നിരുന്നത് ഇതിന്റെ ഓരത്തായിരുന്നു.

"ഖസാക്കിലെ ഓത്തുപള്ളിയിലിരുന്നുകൊണ്ട് അള്ളാപ്പിച്ചമൊല്ലാക്ക രാവുത്തന്‍മാരുടെ കുട്ടികള്‍ക്ക് ആ കഥ പറഞ്ഞുകൊടുത്തു. പണ്ടു പണ്ട്, വളരെ പണ്ട്, ഒരു പൗര്‍ണ്ണമി രാത്രിയില്‍ ആയിരത്തിയൊന്നുകുതിരകളുടെ ഒരു പട ഖസാക്കിലേക്ക് വന്നു. റബ്ബുല്‍ ആലമിനായ തമ്പുരാന്റെയും........”(ഖസാക്കിന്റെ ഇതിഹാസം)

പള്ളിയുടെ അടുത്തുള്ള വീട്ടിലിരുന്ന് 90 കഴിഞ്ഞ ഒരു വല്യുപാപ്പ ഞങ്ങളുടെ മുന്നില്‍ കഥകളുടെ കെട്ടഴിച്ചു. ചെറുപ്പത്തിലെ ചില ഓര്‍മ്മകള്‍. .വി.വിജയനെ കണ്ടത്, പട്ടാപകല്‍ ഉറുമ്പിനെപോലും പേടിച്ച് പതുക്കെ നടന്ന് പോകുന്ന ഇതിഹാസകാരനെകുറിച്ചുള്ള അവ്യക്തമായ ചില മിന്നായങ്ങള്‍. തസ്രാക്കിനെ ഖസാക്കുന്ന മാന്ത്രികനാണിതെന്ന് അന്ന് അറിയില്ലായിരുന്നു. ‍‍ ഇതിഹാസം വായിച്ചിട്ടുണ്ടോ എന്ന് ഞങ്ങള്‍ ചോദിച്ചു. ഇല്ലെന്ന് ഉത്തരം. വായിക്കണമെന്നില്ല. വായിക്കാതെതന്നെ പൊരുളറിയാനുളള കഴിവുണ്ട് തസ്രാക്കുകാര്‍ക്ക്.

ഇത് ഖസാക്കിലെ സുന്ദരി മൈമൂനയുടെ വീട്. കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിക്കാന്‍ കഴിയാതെ കോലംകെട്ട ഒരു വീട്. ജീവിതപ്രശ്നങ്ങള്‍ തളര്‍ത്തിയ ഒരു കുടുംബം.

"മൈമൂന പിന്നെയും ചന്തം വെച്ചുവരുകയാണെന്ന് ഖസാക്കുകാര്‍ പറഞ്ഞു. കുപ്പായം കൈത്തണ്ടയോളം തെരുത്തുവെച്ചാണ് അവളിന്നും നടന്നത്. കൈത്തണ്ടയോളം നീലഞരമ്പുകളുണ്ട്. കരിവളയുണ്ട്..........”(ഖസാക്കിന്റെ ഇതിഹാസം)


ഇത് അറബിക്കുളം. സ്നാനസുന്ദരികളുടെ ദേഹവടിവകള്‍ പുളകം കൊള്ളിച്ച തീര്‍ത്ഥം. പായല്‍കയറി, കാടുപിടച്ച് കിടക്കുന്ന പൊട്ടക്കുളത്തില്‍ നിന്ന് ഇപ്പോഴും ഉയരുന്നുണ്ടോ അത്തറിനെ തോല്പിക്കുന്ന വിയര്‍പ്പ് ഗന്ധം.

പിറ്റേന്ന് നട്ടുച്ചക്ക് മൈമൂന അറബിക്കുളത്തില്‍ കുളിച്ചുനില്പാണ്. അറബിക്കുളത്തിനടുത്തോ രാജാവിന്റെ പള്ളിയിലോ ആളുകള്‍ സാധാരണ ചെല്ലാറില്ല. പ്രത്യകിച്ചും ത്രിസന്ധ്യയില്‍. പണ്ട് ആ കുളത്തില്‍ അറബികള്‍ തല വെട്ടിയെറിഞ്ഞിട്ടുള്ളതാണ്. നിലാവുനിറഞ്ഞ രാത്രികളില്‍ അവിടെ കബന്ധങ്ങള്‍ നീരാടാനെത്താറുണ്ടത്രെ........”(ഖസാക്കിന്റെ ഇതിഹാസം)


ഇത് ഞാറ്റുപുര. ഇതിഹാസകാരന്റെ സ്വഛതാവളം. കാലം പരിക്കേല്പിച്ചെങ്കിലും ഇപ്പോഴും അതുപോലെതന്നെ. ഓടിട്ട ഓറ്റ വീട്. നീളമുള്ള ഉമ്മറം, തിണ്ണ, കൃഷിഉപകരണങ്ങള്‍, കൗതുകപണികളുള്ള വാതില്‍.

തേവാരത്തു ശിവരാമന്‍ നായരുടെ ചെറിയൊരു ഞാറ്റുപുരയിലായിരുന്നു ഏകാധ്യാപക വിദ്യാലയം. രണ്ടു മുറി, വരാന്ത, പുറകില്‍ താഴ്വാരം. വാതില്‍ തുറന്നപ്പോല്‍ മണ്ണിന്റെയും നെല്ലിന്റെയും മണം വന്നു......”(ഖസാക്കിന്റെ ഇതിഹാസം)


, , , ...അക്ഷരങ്ങള്‍, കഥകള്‍, മുഗുള രാജാവിന്റെ ചിത്രം, കിനാവുകള്‍...സമയം നിശ്ചലമായ ക്ലാസ് മുറി.

യാത്ര തിരിച്ച്. വാഹനത്തില്‍ നിശബ്ദത. ചെറിയ യാത്ര. പക്ഷേ വലിയ സന്തോഷം. കാലം കരുതിവെച്ച സൗഭാഗ്യം. പുറകില്‍ ചെതലിയുടെ താഴവരയില്‍ തസ്രാക്കിലെ അസ്തമയം.



1 comment:

theerthOm said...

khasakkilekku poyavark abhinandanangal..